Jan 22, 2010

മൂന്നാം കണ്ണ്‌ ഭാഗം 4

വെള്ളം : നല്ലവളായ ഭാര്യക്ക്‌ ഭര്‍ത്താവിന്റെ തനിക്കൊണം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാധനം

ലൈംഗീക വികാരം : നിറങ്ങള്‍ കൊണ്ട്‌ പേപ്പറില്‍ പ്രിന്റ്‌ ചെയ്‌ത നഗ്ന ചിത്രം കണ്ട്‌ ചിലര്‍ക്ക്‌ തോന്നുന്നത്‌.

മരണം : ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന അനുമാനങ്ങള്‍ മാത്രം.

മണിമാളിക : കാഴ്‌ചക്കാരനില്‍ അസൂയ ജനിപ്പിക്കാന്‍ മാത്രം കാശുള്ളവന്‍ കാണിക്കുന്ന തോന്നിവാസം.( ഭൂമിയോട്‌ കാണിക്കുന്ന ക്രൂരത)
പച്ചവെള്ളം : ആട്ടിയോടിക്കാന്‍ പാകത്തില്‍ ഭിക്ഷക്കാരന്‍ പണക്കാരനോട്‌ ചോദിക്കുന്ന സാധനം

ദീര്‍ഘവീക്ഷണം : ചിലപെണ്ണുങ്ങളെ കാണുമ്പോള്‍ ചില ആണുങ്ങള്‍ നടത്തുന്നത്‌.

വിധിയും കൈയ്യിലിരിപ്പും : സംഭവിച്ചതെല്ലാം നിന്റെ വിധി, സംഭവിക്കാനുള്ളതെല്ലാം നിന്റെ കൈയ്യിലിരിപ്പ്‌.

താലി : പെണ്ണിന്റെ യോനീരൂപം

കമന്റ്‌ : സ്വന്തം പൊങ്ങച്ചങ്ങള്‍ക്കും പൊട്ടത്തരങ്ങള്‍ക്കും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ ബൂലോഗത്തുള്ളവര്‍ മറ്റുള്ളവരുടെ സൃഷ്ടിയോട്‌ കാണിക്കുന്ന ക്രൂരത.

പോലീസ്‌ : ഉള്ളില്‍ എപ്പോഴും അധികാരത്തിന്റെ അഹങ്കാരം സൂക്ഷിക്കുന്ന ഭരണാധികാരികളുടെ വളര്‍ത്തുനായ്‌ക്കള്‍..

Jan 15, 2010

ദൈവത്തിന്റെ പങ്ക്‌

അമ്പലം പള്ളി കുരിശ്ശടി ഇവയിലൂടെ വിവരമില്ലാത്ത മനുഷ്യനെ വഞ്ചിച്ച്‌ പണം സമ്പാദിച്ച്‌ കാമകേളികളും സകലമാന വൃത്തികേടുകളും നടത്തിയിരുന്ന മൂന്ന്‌ പുരോഹിതര്‍ ഒരുമിച്ച്‌ കൂടി.. ഇവര്‍ ഒരോരുത്തരും താന്‍ ബുദ്ധിമാനാണെന്ന്‌ അഹങ്കരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ദൈവത്തിനെ പറ്റിക്കുന്ന കാര്യത്തില്‍ ആരാണ്‌ മുന്നിലെന്ന ഇവര്‍ക്കറിയില്ലായിരുന്നു. ഇതറിയുന്നതിന്വേണ്ടി ഇവര്‍ പരസ്‌പരം ഒരു ചോദ്യം ചോദിച്ചു.

ഈ പള്ളികളുടേയും കുരിശ്ശടികളുടേയും അമ്പലങ്ങളുടേയും മറവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന്‌ രൂപയില്‍ കുറച്ചെങ്കിലും ദൈവത്തിന്‌ കൊടുക്കുമോ ? കൊടുക്കുമെങ്കില്‍ അതെങ്ങനെ ? നേരിട്ടോ, ചെക്കായിട്ടോ, കൊറിയറായിട്ടോ ? എങ്ങനെയാണ്‌ അത്‌ കൊടുക്കുക.

അപ്പോള്‍ അമ്പലവിശ്വാസി പറഞ്ഞു........ഞങ്ങള്‍ക്ക്‌ അതിന്‌ അതിന്റേതയ മാര്‍ഗ്ഗമുണ്ട്‌. ഞങ്ങള്‍ ക്ഷേത്രത്തിന്‌ മുന്നില്‍ ഒരു വര വരക്കും എന്നിട്ട്‌ വിശ്വാസികള്‍ തരുന്ന പൈസ വരക്ക്‌ മുകളിലേക്ക്‌ ഇടും വരക്ക്‌ അപ്പുറം വീഴുന്നതെല്ലാം ദൈവമെടുക്കും ഇപ്പുറം വീഴുന്നതെല്ലാം ഞങ്ങളെടുക്കും

അപ്പോള്‍ കുരിശ്ശടീടെ പുരോഹിതന്‍ പറഞ്ഞു ഞങ്ങള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട സങ്കേതങ്ങളാണ്‌ ഉപയോഗിക്കുന്നത്‌, ഞങ്ങള്‍ പരമ്പരാഗതമായി ബുദ്ധിമാന്‍മാരും ആണെല്ലോ? ഞങ്ങളൊരു കലമെടുക്കും അതിന്‌ ശേഷം അതിനടിയില്‍ ഒരു ചെറുദ്വാരം ഉണ്ടാക്കും പിന്നീട്‌ പണമെല്ലാം കലത്തിലക്കി കുലുക്കും. ദ്വാരത്തിലൂടെ പുറത്ത്‌ വീഴുന്നതെല്ലാം ദൈവം തമ്പുരാനെടുക്കും. ബാക്കി ഞങ്ങളെടുക്കും.

അപ്പോള്‍ പള്ളീലെ ഉസ്‌താദ്‌ പറഞ്ഞു, ഞമ്മക്ക്‌ നിങ്ങളേക്കാള്‍ വിവരം ഉണ്ടെന്ന്‌ നിങ്ങള്‌ മനസ്സിലാക്കീന്‍. ഞമ്മടെ വഴി വളരെ എളുപ്പമുള്ളതാണ്‌. ഞമ്മക്ക്‌ കിട്ടുന്ന എല്ലാകാശും ഞമ്മള്‌ മേലോട്ടെറിയും പടച്ചോന്‍ ആവിശ്യമള്ളത്‌ അതില്‍ നിന്ന്‌ പിടിച്ചെടുക്കും ബാക്കി ഞമ്മളെടുക്കും. ഞമ്മടെ ഒരു പുത്തി..........

സമ്പാതക കുഞ്ഞിപ്പെണ്ണ്‌.

Jan 1, 2010

സ്‌ത്രീ - ഭാഗം -1

എണ്‍പത്‌ ശതമാനം വരുന്ന സ്‌ത്രീകളും പ്രത്യേകിച്ച്‌ കേരളീയ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന സ്‌ത്രീകള്‍ മാറ്റപ്പെടാത്തത്‌ എന്തുകൊണ്ട്‌ ? ( മാറിയിട്ടും ഒരു കാര്യവും സാധിക്കാനില്ല.)

1. വിശ്വാസം : കേട്ടുകേള്‍വികളില്‍, ജാതകം, ജ്യോത്സ്യം തുടങ്ങിയവയില്‍ വിശ്വാസം. ശാസ്‌ത്രീയമായി ചിന്തിക്കാന്‍ കഴിയില്ല. മരിക്കുന്നതു വരെ മതബോധത്തിന്റെ അടിമ. എല്ലാത്തരം അന്ധവിശ്വാസങ്ങളുടേയും വിളനിലം.

2. വിദ്യഭ്യാസം : മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം മാത്രം. കാണാപ്പാഠം പഠിക്കാനുള്ള ശേഷി.

3. വായന : പാഠ്യ വിഷയങ്ങള്‍ക്കപ്പുറം വായന ഇഷ്ടപ്പെടുന്നവര്‍ വിരളം.

4. വിനോദം : കുട്ടിക്കാലത്ത്‌ പാടാനും വരയ്‌ക്കാനും മറ്റ്‌ കലകളിലും താത്‌പര്യവും കഴിവും, വിവാഹ ശേഷം TV പരിപാടികള്‍ ക്ഷേത്ര ദര്‍ശനം.

5. വിവാഹം : അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ചിന്തിക്കാനുള്ള ബൗദ്ധിക വളര്‍ച്ച ഇല്ലാത്തതിനാല്‍ മാതാപിതാക്കളുടെ ഇഷ്ടപ്രകാരം മാത്രം (ഒളിച്ചോട്ടങ്ങളും ഈ ഗണത്തില്‍പ്പെടും)

6. സെക്‌സ്‌ : രഹസ്യമായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ ലൈംഗീക പീഠനങ്ങളില്‍ അറിഞ്ഞോ അറിയാതയൊ ഭാഗമാണ്‌.

7. സ്‌നേഹം : സ്വാര്‍ത്ഥത എന്നുവേണം പറയാന്‍ സ്വന്തം കുഞ്ഞിനോടും കുടുംബത്തോടും മാത്രം..

8. സാമൂഹിക ബന്ധം : സ്വന്തം ചുറ്റുപാടുകളില്‍ ഒതുങ്ങുന്നതല്ലാത്ത ഒരു ബന്ധത്തിലും താല്‌പര്യമില്ല. (രഹസ്യമാണെങ്കില്‍ ആദ്യം ചില മാനദണ്ഡങ്ങള്‍ക്ക്‌ വിധേയം )
തുടരും...........

Dec 18, 2009

ടൈറ്റാനിക്‌

ഒരു ദിവസം പ്രശസ്‌ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ എവിടെയോ വായിച്ചു എന്ന്‌ പറഞ്ഞ്‌ എന്നോട്‌ പറഞ്ഞ ഒരു കഥ കേട്ടോളു.
ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും ഈ കഥ അറിയുമായിരിക്കും. അങ്ങനെയുള്ളവര്‍ ക്ഷമിക്കുവാന്‍ അപേക്ഷ.

ടൈറ്റാനിക്‌ പുറപ്പെടുമ്പോള്‍ രണ്ട്‌ അത്ഭുത ജീവികള്‍ക്കൂടി ആ ആഡംഭര കപ്പലിലുണ്ടായിരുന്നു. ഒന്ന്‌, അതി ബുദ്ധിമതിയായ ഒരു പച്ചപനം തത്ത. രണ്ട്‌, അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ ഒരു മാന്ത്രികന്‍

കപ്പല്‍ യാത്ര ആരംഭിച്ചു. എല്ലാവരും ആഹ്ലാദഭരിതരാണ്‌. കപ്പല്‍ വളരെ പതുക്കെ ആടിയുലഞ്ഞ്‌ മുന്നോട്ട്‌ നീങ്ങുന്നു. ഈ സമയം നമ്മുടെ മാന്ത്രികന്‍ കപ്പല്‍ തട്ടിലെത്തി, അവിടെ കൂടിനിന്നവര്‍ കാണ്‍കെ ഒരു സ്വര്‍ണ്ണനാണയം എടുത്ത്‌ തന്റെ ഇടതു കൈ വെള്ളയില്‍ വച്ചുമൂടി. എന്നിട്ട്‌ ആ കൈയ്യിലേക്ക്‌ ചെറുതായിട്ടൊന്നൂതി. പിന്നെ വലതുകൈകൊണ്ട്‌ അന്തരീക്ഷത്തിലൊന്നുഞൊടിച്ചു. സാവകാശം ഇടതു കൈ വിരലുകളോരോന്നായി തുറന്നു. അത്ഭുതം, സ്വര്‍ണ്ണനാണയം അപ്രത്യക്ഷമായിരിക്കുന്നു.

കാണികള്‍ അമ്പരന്ന്‌ കൈയ്യടിച്ചു.

ഈ സമയം ഇതെല്ലാം സൂക്ഷ്‌ിച്ച്‌ നോക്കിയിരുന്ന തത്ത ഉച്ചത്തില്‍ ശബ്ദമുണ്ടാക്കികൊണ്ട്‌ പറഞ്ഞു

" എയ്‌,,,,,,, അദ്ദേഹം നിങ്ങളെ പറ്റിക്കുകയായിരുന്നു..........ആ സ്വര്‍ണ്ണ നാണയം വളരെ വേഗം അയാളുടെ കോട്ടിന്റെ ഇടതുപോക്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു.

തന്റെ മാജിക്‌ തത്ത പൊളിച്ചതില്‍ ഒട്ടും ദേഷ്യപ്പെടാതെ മാന്ത്രികന്‍ മറ്റൊരു സ്വര്‍ണ്ണ നാണയം കൈയ്യിലെടുത്തു. നേരത്തെചെയ്‌തതുപോലെ എല്ലാ ആംഗ്യമിക്ഷേപങ്ങളോടെയും ആനാണയവും അപ്രത്യക്ഷമാക്കി. കാണികള്‍ അത്ഭുതപ്പെട്ട്‌ കൈയ്യടിച്ചു. നമ്മുടെ തത്ത വീണ്ടും ഇടപെട്ടു.

" നിങ്ങളാരും കായ്യടിക്കണ്ട. ഈ പ്രാവിശ്യം ഇദ്ദേഹം ആ നാണയം വളരെ വേഗം തന്റെ കോട്ടിന്റെ വലതുപോക്കറ്റില്‍ ഒളിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

മാന്ത്രികന്‍ വാശിയോടെ പല മാജിക്കുകളും അവതരിപ്പിച്ചു. കാണികള്‍ കൈയ്യടിച്ചു.എന്നാല്‍ തത്ത ആ മാജിക്കുകളുടെയെല്ലാം രഹസ്യം തുറന്നുകാട്ടി.

രഹസ്യങ്ങളില്ലെങ്കില്‍ എന്ത്‌ മാജിക്‌.? മാന്ത്രികന്‍ മാജിക്‌ കാണിക്കുന്നത്‌ അവസാനിപ്പിച്ച്‌ തന്റെ ക്യാബിനിലേക്ക്‌ പോയി. കാണികളും. കപ്പല്‍ വീണ്ടും മുന്നോട്ടുപോയ്‌ി.

പിന്നെ നമുക്കറിയാം കപ്പല്‍ അപകടത്തില്‍പ്പെട്ടു. എങ്ങും പ്രാണരക്ഷാര്‍ത്ഥമുള്ള നിലവിളികള്‍. നമ്മുടെ മാന്ത്രികന്‌ ഒരു തടി കഷ്‌ണത്തിന്റെ ഒരറ്റത്ത്‌ പിടികിട്ടി ഈ സമയം തത്ത എങ്ങുനിന്നോ പറന്നുവന്ന്‌ മാന്ത്രികന്‍ തൂങ്ങികിടക്കുന്ന തടികഷ്‌ണത്തിന്റെ മറ്റേ അറ്റത്ത്‌ മാന്ത്രികനെ സൂക്ഷിച്ച്‌ നോക്കികൊണ്ട്‌ ഇരിപ്പുറപ്പിച്ചു. മാന്ത്രികനും തത്തയെ സൂക്ഷിച്ചുനോക്കി. തത്ത ഒന്നും മിണ്ടുന്നില്ല. മാന്ത്രികനെ മാത്രം സൂക്ഷിച്ച്‌ നോക്കി ഇരിപ്പാണ്‌. തത്തക്ക്‌ ഇതെന്തുപറ്റിയെന്ന മട്ടില്‍ മാന്ത്രികനും തത്തയെ സൂക്ഷിച്ചു നോക്കി കിടക്കുകയാണ്‌. ഒരു ദിവസം കഴിഞ്ഞു. രണ്ട്‌ ദിവസം കഴിഞ്ഞു. തത്ത ഒന്നും മിണ്ടുന്നില്ല. മാന്ത്രികനും. മൂന്ന്‌ ദിവസം കഴിഞ്ഞു നാല്‌ ദിവസം കഴിഞ്ഞു..........അഞ്ചാം ദിവസം രാവിലെ, തണുത്ത്‌ വിറച്ച്‌ ഈരിപ്പിരുന്നാല്‍ മരിച്ചുപോകുമെന്ന്‌ തിരിച്ചറിഞ്ഞ തത്ത മാന്ത്രികനോട്‌ ഹൃദയം പൊട്ടുന്ന സ്വരത്തില്‍..... പറഞ്ഞു,..... ചോദിച്ചു....." ശരി ഞാന്‍ തോറ്റിരിക്കുന്നു........ഞാന്‍ തുല്ലിട്ടു...............നിങ്ങളാ കപ്പലെവിടെ ഒളിപ്പിച്ചു..?

Dec 10, 2009

ഒരു സെന്‍ കഥ

ഒരു സെന്‍ കഥ കേട്ടോളു...........

കാട്ടില്‍ നിന്ന്‌ വിറക്‌ ശേഖരിച്ച്‌ നാട്ടില്‍ കൊണ്ടവന്നു വില്‍ക്കുന്ന ഒരു വിറകു വെട്ടുകാരനുണ്ടായിരുന്നു. ഇയാള്‍ എന്നും വിറകുവെട്ടുന്നതിനായി ഉള്‍ക്കാട്ടിലേക്ക്‌ പോകുന്നത്‌ ഒരു സെന്‍ സന്യാസിയുടെ ആശ്രമത്തിന്‌ മുന്നിലൂടെ ആയിരുന്നു. ഒരിക്കല്‍ സെന്‍ വിറകുവെട്ടുകാരനെ അടുത്തുവിളിച്ചിട്ടു പറഞ്ഞു.

" നീ ഇപ്പോള്‍ വിറക്‌ ശേഖരിക്കുന്ന കാടിന്റെ ഭാഗത്തുനിന്ന്‌ കുറച്ചു കൂടി മുന്നോട്ട്‌ പോയാല്‍ അവിടെ നിനക്ക്‌ ഒരു ചെമ്പ്‌ ശേഖരം കാണാം. അത്‌ ശേഖരിച്ചാല്‍ നിനക്ക്‌ നല്ലതായിരിക്കില്ലെ..."

വിറകുവെട്ടുകാരന്‍ അതു കേട്ട്‌ ഒന്നും മിണ്ടാതെ മുന്നോട്ട്‌ നടന്നു. എന്നാല്‍ അയാള്‍, ഈ സന്യാസി പറയുന്നത്‌ കളവായിരിക്കും, അയാള്‍ക്കതറിയാമെങ്കില്‍ അയാള്‍ക്കെടുത്തുകൂടെ എന്നെല്ലാം ആലോചിച്ച്‌ ആലോചിച്ച്‌ അയാള്‍ വിറക്‌ വെട്ടുന്ന സ്ഥലത്തെത്തി. അപ്പോള്‍ അയാളുടെ മനസ്സുപറഞ്ഞു...അല്‍പം കൂടി മുന്നോട്ട്‌ പോയിനോക്കാം സന്യാസി പറഞ്ഞത്‌ സത്യമാണെങ്കിലൊ? അയാള്‍ കുറേകൂടി മുന്നോട്ട്‌ നടന്നു. അയാള്‍ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സെന്‍ പറഞ്ഞതുപോലെ മുന്നില്‍ ചെമ്പ്‌ ശേഖരം.

അതെല്ലാം അയാളെടുത്തു. ഒരു മാസം തനിക്ക്‌ സുഖമായി ജീവിക്കാനുള്ള വക. വിറകുവെട്ടുകാരന്‌ ആഹ്ലാദമായി. അയാള്‍ സന്തോഷത്തോടെ സെന്‍ സന്യാസിയടെ അടുത്തെത്തി. സെന്‍ ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുകയായിരുന്നു. തന്റെ ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തില്‍ ഇതൊരു വലിയ അനുഗ്രഹമായി എന്നും തന്റെ സന്തോഷം വാക്കുളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ലെന്നും വിറകുവെട്ടുകാരന്‍ പറഞ്ഞു.

സെന്‍ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു " ഇതുകൊണ്ട്‌ നീ തൃപ്‌തനാണൊ ? ഈ തെമ്പ്‌ ശേഖരത്തിനും അപ്പുറം ഒരു വെള്ളി ശേഖരമുണ്ട്‌ അത്‌ നിനക്ക്‌ കുറച്ചുകൂടി ഉപകാര പ്രദമായിരിക്കും.

വിറകുവെട്ടുകാരന്‍ അല്‌പനേരം വാതുറന്നു നിന്നു. സന്യാസി ആദ്യം പറഞ്ഞ കാര്യം സത്യമായതുകൊണ്ട്‌ ഇത്തവണ അവന്‌ വലിയ സംശയമില്ലായിരുന്നു. ഉടന്‍ തന്നെ അവന്‍ സെന്‍ പറഞ്ഞ സ്ഥലത്തെത്തി. ശരിയാണ്‌, തനിക്ക്‌ ഒരു വര്‍ഷം സുഭിക്ഷമായി കഴിയാനുള്ള വെള്ളി ശേഖരം.. അതുമെടുത്ത്‌ അവന്‍ സെന്നിന്റെ അടുത്തെത്തി..

സെന്‍ കായ്‌ കനികള്‍ വിളയുന്ന ചെറുവൃക്ഷങ്ങളെ പരിപാലിക്കുകയായിരുന്നു. സന്യാസി ചോദിച്ചു " നീ തൃപ്‌തനാണൊ? ഈ വെള്ളി ശേഖരത്തിനും കുറച്ചുകൂടി മുന്നോട്ട്‌ പോയാല്‍ ഒരു സ്വര്‍ണ്ണ ശേഖരം കാണാം. അതുകൊണ്ട്‌ നിനക്ക്‌ ജീവിതകാലം മുഴുവന്‍ സുഭിക്ഷമായി കഴിയാം.."

വിറകുവെട്ടുകാരന്‍ ഉടന്‍ തന്നെ പോയി സ്വര്‍ണ്ണ ശേഖരവുമെടുത്ത്‌ സന്യാസിയുടെ അടുത്തെത്തി. അപ്പോഴദ്ദേഹം പൂമ്പാറ്റകളും മറ്റ്‌ ചെറുപ്രാണികളുമായി സല്ലപിക്കുകയായിരുന്നു.. സന്യാസി പറഞ്ഞു " സഹോദരാ ഈ സ്വര്‍ണ്ണ ശേഖരത്തിനുമപ്പുറം ഒരു വജ്ര ശേഖരമുണ്ട്‌ അതെടുത്താല്‍ നിനക്കും നിന്റെ വരും തലമുറക്കും സുഭിക്ഷമായികഴിയാം "

വിറകുവെട്ടുകാരന്‍ ഒട്ടും സമയം കളയാതെ പോയി വജ്ര ശേഖരവുമെടുത്ത്‌ സന്യാസിയുടെ അടുത്തേക്ക്‌ നടന്നു. അങ്ങനെ നടക്കുമ്പോള്‍ അയാള്‍ ആലോചിച്ചു...സെന്‍ സന്യാസിക്ക്‌ ഇതെല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട്‌ ഇതെല്ലാം അദ്ദേഹം എടുത്തില്ല......വിറകുവെട്ടുകാരന്‍ സന്യാസിയുടെ അടുത്തെത്തി....സെന്‍ അപ്പോള്‍ ഭൂമിയെ നമസ്‌കരിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. വിറകുവെട്ടുകാരന്‍ തന്റെ സംശയം സെന്നിനോട്‌ ചോദിച്ചു. " ഇതെല്ലാം അറിയാമായിരുന്നിട്ടും അങ്ങെന്താണ്‌ ഇതൊന്നുമെടുക്കാതെ ഇവിടെത്തന്നെ ഇരിക്കുന്നത്‌ ? "

സെന്‍ ഒന്നും മിണ്ടാതെ ധ്യാനിച്ച്‌ പുഞ്ചിരിച്ച്‌ ഇരിക്കുക മാത്രമാണുണ്ടായത്‌. അടുത്തക്ഷണം വിറകുവെട്ടുകാരന്‍ തന്റെ സമ്പാദ്യമെല്ലാം ഉപേക്ഷിച്ച്‌ ചെടികള്‍ക്ക്‌ വെള്ളമൊവിക്കുവാന്‍ തുടങ്ങി.....

വാല്‌ : സെന്‍ പറഞ്ഞു ഇതിന്റെ മറുപടി എന്താണോ അതാണ്‌ നിങ്ങള്‍

Dec 2, 2009

ബി. പ്രേമാനന്ദ്‌



വിലകൂടിയ കോളേജില്‍ വിദ്യ അഭ്യസിച്ചില്ല. സ്വന്തമായി വലിയ കോണ്‍ക്രീറ്റ്‌ വീട്‌ നിര്‍മ്മിച്ചില്ല. വൃദ്ധ സദനത്തില്‍ മരിച്ചില്ല. മരിച്ചപ്പോള്‍ മൃതദേഹം പൂജിച്ച്‌ ഗംഗയില്‍ ഒഴുക്കിയില്ല. ഇത്‌ ബാസവ പ്രേമാനന്ദ്‌.

1930 ഫെബ്രുവരി 17 ന്‌ കോഴിക്കോട്‌ ജനിച്ച പ്രേമാനന്ദിന്‌ ഔപചാരിക വിദ്യഭ്യാസം അഞ്ചാം ക്ലാസ്സുവരെ മാത്രം. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്‌ വഴക്കുപറഞ്ഞ ഹെഡ്‌മാസ്റ്ററോട്‌ നമസ്‌കാരം പറഞ്ഞ്‌ സ്‌കൂളുവിട്ടു. പക്ഷെ ഇന്ത്യന്‍ ഭാഷകളില്‍ പലതും പച്ചവെള്ളം പോലെ മനോഹരമായി സംസാരിച്ചിരുന്നു. എഴുത്ത്‌ ഇംഗ്ലീഷിലായിരുന്നു.

ജപ്പാന്‍ ഭാഷയിലേക്ക്‌ മൊഴിമാറ്റം നടത്തിയതുള്‍പ്പെടെ 25 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവ്‌. 20 കിടക്കകളുള്ള ഒരു ഹോസ്‌പ്പിറ്റല്‍ നിര്‍മ്മിച്ച്‌, സൗജന്യ ചികല്‍സയും മരുന്നുമുള്‍പ്പെടെ പൊതുജനത്തിന്‌ നല്‍കി. ശാസ്‌ത്രപ്രചരണത്തിനായി ഇന്ത്യന്‍ സ്‌കെപ്‌റ്റിക്‌ എന്ന മാഗസിന്‍ ഉള്‍പ്പെടെ 56 ലോകരാഷ്ട്രങ്ങളില്‍ ദിവ്യാത്ഭുത അനാവരണ പരിപാടികളും പ്രഭാഷണങ്ങളും, സത്യസായിബാബ തുടങ്ങി നിലവിലുള്ള എല്ലാ മനുഷ്യ ദൈവങ്ങള്‍ക്കും നിരന്തരം വെല്ലുവിളി. ഇന്ത്യയിലാകമാനം 10000 ത്തിലതികം ദിവ്യാത്ഭുതപ്രകടനങ്ങള്‍.ശാസ്‌ത്ര പ്രചരണത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ 1 ലക്ഷം രൂപ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒരു ശാസ്‌ത്ര മ്യൂസിയം സ്ഥാപിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. 2009 ഒക്ടോബര്‍ 4 ന്‌ കോയമ്പത്തൂരിനടുത്ത പോത്തനൂരില്‍ മരണം മൃതദേഹം യാതോരുവിധ പൂജയും നടത്താതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്‌ വിട്ടുകൊടുത്തു. വരും തലമുറക്ക്‌ പഠിക്കാന്‍. നടക്കാതെ പോയ ആഗ്രഹം, മരിക്കുന്നതിന്‌ മുമ്പ്‌ ഒരു ദിവ്യീത്ഭുതം കാണുക. നടന്നില്ല. നടക്കില്ല. പോട്ടെ....ഒരേ സമയം മാനുഷികതയുടെ പ്രതീകം, തത്വജ്ഞാനി, ശാസ്‌ത്രാന്വേഷി, സ്വതന്ത്ര ചിന്തകന്‍, ജനകീയ യുക്തിവാദി, ഗ്രന്ഥകാരന്‍, പത്രാധിപര്‍, മജീഷ്യന്‍, ലോകസഞ്ചാരി ഒക്കെയായിരുന്ന ഹേ...പച്ചമനുഷ്യാ... നിങ്ങള്‍ക്കെന്റെ ആദരാഞ്‌ജലികള്‍....

വാല്‌- എനിക്കൊരു VMW കാറ്‌ വാങ്ങണം ഉടലോടെ മേലോട്ട്‌ പോകാന്‍...........നാം കാണിക്കുന്ന ഒരു പണക്കൊഴിപ്പിനും നാട്ടുകാരെ അസൂയപ്പെടുത്തുക എന്നതല്ലാതെ മറ്റൊരു ഉദ്യേശവും ഇല്ലന്നാരറിയാന്‍

കേരളജനതയുടെ നേര്‍ക്ക്‌ കമ്മ്യൂണിസ്‌റ്റ്‌ കാരുടെ ദാര്‍ഷ്ട്യം

Apr 26, 2009

ഏറാന്‍ മൂളികളുടെ തലവര

ശ്രീ എം. എസ്‌. അശോകന്‍ 2009 ഏപ്രില്‍ 26ന്‌ ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപതിപ്പിലെഴുതിയ ലേഖനത്തിന്‌ ഒരു മറുപടി
ആദ്യം അശോകനോടൊരു ചോദ്യം?
ഈ ലേഖനം ദേശാഭിമാനിയിലല്ലാതെ മറ്റേതങ്കിലും പത്രമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുമായിരുന്നൊ? അശോകന്റെ ഉത്തരം എന്തായിരുന്നാലും അന്ധമായ കമ്മ്യൂണിസ്‌റ്റ്‌ ആരാധനകൊണ്ട്‌ ഭൂമിക്കൊരിശ്വരനുണ്ടെന്നും അത്‌ കാള്‍മാക്‌സല്ലാതെ മറ്റാരുമല്ലെന്ന്‌ പറയുന്ന വിവരദോഷിപോലും ഇല്ല എന്നെ ഉത്തരം പറയൂ.

ഇടതുപക്ഷത്തെക്കുറിച്ചെഴുതിയാല്‍ മാത്രമെ അത്‌ പൈങ്കിളിയല്ലാത്ത സാഹിത്യവും അരാഷ്ട്രിയമല്ലാത്ത രാഷ്ട്രീയവുമാകു എങ്കിലെ ബ്ലോഗെഴുത്തിന്റെ തലവരമാറു എന്ന കണ്ടെത്തലില്‍ അവസാനിക്കുന്ന ലേഖനം തുടങ്ങുന്നത്‌ ബ്ലോഗറുന്മാര്‍ മറ്റുപേരുകളില്‍ എഴുതുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ്‌.


ഭാഗ്യത്തിന്‌ ബ്ലോഗര്‍ന്മാരെ താരതന്മ്യപ്പെടുത്തിയത്‌ പഴയ മാടമ്പിമാരോടാണ്‌.
പക്കാഫ്രോഡുകള്‍ പോലീസ്‌ പിടിയിലാകുന്നതിന്റെ അടുത്തദിവസം പത്രത്തില്‍ വാര്‍ത്തവരും അറക്കല്‍ പരമു എന്നുവിളിക്കുന്ന പരമൂ, കണ്ണൂര്‍ ഇട്ടി എന്ന്‌ വിളിക്കുന്ന ഇട്ടി എന്നൊക്കെ.
ഇത്തിക്കര പക്കി, വെള്ളായണി പരമു, കായംങ്കുളം കൊച്ചുണ്ണി ഇവരൊക്കെ ജനത്തിന്റെ ആരാധാനാ മൂര്‍ത്തികളാകുന്നത്‌ ഇവരുടെ പ്രവൃത്തികൊണ്ട്‌ മാത്രമാണൊ? അല്ലന്നാണെനിക്ക്‌ തോന്നുന്നത്‌. പക്കി ...എന്തൊരു ബോറ്‌, ഇത്തിക്കര പക്കി .. കലക്കി, പരമൂ.....ഹാ കഷ്ടം വെള്ളായണി പരമു..ഉശിരന്‍, ബാലകൃഷ്‌ണന്‍ ആര്‌, ഏത്‌, എങ്ങനെ? കോടിയേരി ബാലകൃഷ്‌ണന്‍ എന്നായാലൊ? സംഗതിയാകെ മാറീല്ലെ ആരെയും ഭരിക്കാന്‍ കഴിയുന്ന ഒരൊന്നൊന്നര നാട്ടുരാജാവിന്റെ മട്ടായില്ലെ? വിജയന്‍...എന്തോന്ന്‌ വിജയന്‍...അത്‌ പിണറായി വിജയന്‍ എന്നായാലൊ തോക്കുമായി നടന്ന്‌ വിജയിക്കുന്നവന്‍ എന്നര്‍ത്ഥം മാറീല്ലെ..മറുപേരില്‍ എഴുതുന്നതിന്റെ ഗുട്ടന്‍സ്‌ അശോകന്‌ പിടികിട്ടിക്കാണും ...ഇല്ലെങ്കിലിത്തിരികൂടി വ്യക്തമാക്കാം ഏറാന്‍മൂളികളെഴുതുന്നതെ നമ്മുടെ നാട്ടിലെ പത്രദൃശ്യമാധ്യമങ്ങള്‍ പുറം ലോകം കാണിക്കൂ..എന്റെ പൈങ്കിളി പടച്ചെറക്കാന്‍ ഗൂഗിള്‌ തരുന്ന സൗജന്യം ഉപയോഗിക്കുന്നു..അപ്പം പേരൂടെ മാറ്റി കളിക്കുന്നു. വെരിസിമ്പിള്‍.


ഇനി അശോകന്റെ കാഴ്‌ചപ്പാടില്‍ ബ്ലോഗെഴുത്തുമുഴുവന്‍ പൈങ്കിളി അരാഷ്ട്രീയ പ്രബന്ധങ്ങളാണ്‌.
എന്റെ ചിന്തയും എന്റെ പ്രണയവും എന്റെതൊഴിലും എന്റെ ചിത്രങ്ങളും (അല്ലങ്കില്‍ മറ്റുള്ളവരുടെ) എന്റെ ശൈലികൊണ്ട്‌ മാത്രമാണ്‌ പൈങ്കിളിയും അരാഷ്ട്രീയവുമാകുന്നത്‌. ഇപ്പറഞ്ഞതൊന്നുമല്ലാത്ത സാഹിത്യമൊ, രാഷ്ട്രീയമൊ ഇടതുപക്ഷ ബുജിയായ (ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ ബുജിയാകണമല്ലൊ) താങ്കള്‍ക്ക്‌ മുന്നോട്ട്‌ വയ്‌ക്കാനുണ്ടൊ


എന്റെ കാഴ്‌ചപ്പാടില്‍ ഇന്ന്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ 99% പേരും കമ്മ്യൂണിസ്റ്റാകുന്നതും കോണ്‍ഗ്രസ്സാകുന്നതും ഹിന്ദുവാകുന്നതും കൃസ്‌തായാനിയാകുന്നതും മുസല്‍മാനാകുന്നതും മാതാപിതാക്കള്‍ കമ്മ്യൂണിസ്റ്റായിരിക്കുന്നതുകൊണ്ടും കോണ്‍ഗ്രസ്സായിരിക്കുന്നതുകൊണ്ടും ഹിന്ദുവായിരിക്കുന്നതുകൊണ്ടും ....ഇങ്ങനെ ഒരോന്നായിരിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌. മാത്രമല്ല മരണം വരെ ഇവനൊന്നും മറ്റൊരുലോകവുമില്ല.


പൊന്നുമോനശോകാ....ഗൂഗിള്‌ തരുന്ന സൗജന്യം പോലും തട്ടിപ്പാണെന്ന്‌ തിരിച്ചറികൊണ്ട്‌ പറയട്ടെ...പൈങ്കിളിയൊ അരാഷ്ട്രീയമൊ എന്തെങ്കിലും കുത്തികുറിച്ച്‌ ഒരു രാഷ്ട്രീയക്കാരന്റേയും മറ്റേത്‌ (പ്രത്യശാസ്‌ത്രം) നക്കാതെ കുറച്ച്‌ പേര്‌ ജീവിച്ചോട്ടെ കൊല്ലാതെ വിട്ടുകള.............

Mar 24, 2009

ശ്രീ മമ്മൂട്ടിയുടേതാണങ്കില്‍ ആ പോസ്‌റ്റിനൊരു മറുപടി

ഇത്‌ ശ്രീ മമ്മൂട്ടിക്ക്‌ വേണ്ടിയുള്ള മറുപടിയല്ല.
മമ്മൂടിയുടെ കാഴ്‌ചപാടുകളുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടിയാണ്‌.
അദ്ദേഹം ആദ്യത്തെ പോസ്‌റ്റിനുള്ള കമന്റുകള്‍ വായിക്കാതെയാണ്‌ രണ്ടാമത്തെ പോസ്‌റ്റിട്ടിരിക്കുന്നത്‌. അതുകൊണ്ടാണ്‌ അദ്ദേഹം എന്റെ അഭിപ്രായങ്ങളോട്‌ യോജിക്കുന്നവരുണ്ടാകാം വിയോജിക്കുന്നവരുണ്ടാകാം എന്ന്‌ സന്ദേഹപ്പെടുന്നത്‌. യോജിച്ചവരും വിയോജിച്ചവരും ഉണ്ട്‌ എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയാത്തത്‌ വായിക്കത്തതുകൊണ്ടു മാത്രമാണ്‌..

വീണ്ടും അദ്ദേഹത്തിന്റെ വാക്കുകളിലെ പൊള്ളത്തരങ്ങള്‍ ശ്രദ്ധിക്കൂ...
ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമൊ സാവകാശമൊ ഇപ്പോഴില്ല.
എങ്കിലും എല്ലാകമന്റുകളും വായിക്കുകയും ( ഇപ്പോഴില്ല പിന്നീട്‌) അഭിപ്രായത്തെ മാനിക്കുകയും ചെയ്യുന്നു. ( ഇപ്പോള്‍) കമന്റുകളെ വായിക്കാതെ എങ്ങനെ അദ്ദേഹം മാനിക്കും?

ജനാധിപത്യത്തിന്റെ താക്കോല്‍ എന്ന ലേഖനം ഇങ്ങനെ തുടരുന്നു....
.......മറിച്ച്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ ഒരു പൗരനെന്ന നിലയില്‍ എങ്ങനെ സ്വാധിനിക്കുവാനാകും എന്ന്‌ ആലോചിക്കുകയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌......ആലോചിച്ച്‌ അദ്ദേഹം കണ്ടുപിടിച്ച വഴി ....എല്ലാവരും വോട്ട്‌ ചെയ്യുക......എന്റമ്മോ...മഹാനായ മമ്മൂട്ടിടെ തല ബയങ്കരം തന്നെ സമ്മതിച്ചിരിക്കുന്നു.

ഒരു പക്ഷെ ഈ വീരവാദം മുഴക്കുന്ന ഏറാന്‍ മൂളികളേക്കാള്‍ ഇവിടുത്തെ സാധാരണക്കാര്‍ വോട്ടവകാശം ഉപയോഗിക്കുന്നുണ്ടെന്നാണ്‌ എന്റെ ധാരണ. ( അതുകൊണ്ടാണ്‌ പണ്ട്‌ പോളിംഗ്‌ ശതമാനം കുറഞ്ഞാല്‍ ഇടതുപക്ഷ കക്ഷികള്‍ വിജയിച്ചിരുന്നത്‌. അകത്തമ്മമാരും തമ്പ്രാക്കന്‍മാരും വോട്ട്‌ ചെയ്യാന്‍ പോകില്ലായിരുന്നു.) ഇവിടെ അതല്ല വിഷയം

കര്‍ഷകനാണ്‌ ഒരു രാജ്യത്ത്‌ ഉത്‌പാദനപ്രക്രീയ നടത്തുന്നത്‌. അല്ലാതെ അദ്ധ്യാപകനൊ, അഡ്വക്കേറ്റോ, ഡോക്ടറോ, എഞ്ചിനീയറോ അല്ല. ഈ ഇന്ത്യാമഹാരാജ്യത്ത്‌ ഇന്ന്‌ അവന്റെ അവസ്ഥ എന്താണ്‌ ? മറിച്ച്‌ എപ്പോഴും പണം ഒഴുകി കൂടുന്നത്‌ വ്യവസായി. രാഷ്ട്രീയക്കാരന്‍, സിനിമക്കാരന്‍, ജാതി മത വര്‍ഗ്ഗീയ സംഘടനകള്‍ തുടങ്ങിയവരിലേക്കാണ്‌.

എന്താ ഈ പറഞ്ഞവരുടെ വീടിനു പിറകില്‍ പണം കായ്‌ക്കുന്ന മരമുണ്ടോ ? പിടിച്ച്‌ കുലുക്കി ഇടാന്‍!!!!!!

അംബാനി ലോകത്തിലെ ഓറ്റവും വലിയ പണക്കാരനാകുന്നതിന്റെ പിന്നിലെ രാഷ്ട്രീയം വേറെയാണ്‌. അതിവിടെ ആര്‌ വോട്ട്‌ ചെയ്‌താലും ഈ വോട്ടിനപ്പുറം നില്‍ക്കുന്ന രാഷ്ട്രീയം അവര്‍ക്കറിയാം.

മമ്മൂട്ടിയായാലും വിവരക്കേട്‌ പറയുന്നതിനൊരതിര്‌ വേണം അദ്ദേഹത്തിന്റെ ഒരു മഹനീയ കണ്ടുപിടുത്തം ദാ കിടക്കുന്നു....ഒരു പൗരന്‌ രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ്‌ വോട്ടവകാശം. അത്‌ കേട്ട്‌ ജയ്‌ വിളിക്കാന്‍ കുറേ ആരാധകരും ഈ ആരാധകരറിയേണ്ട ഒരു കാര്യം ആരാധന ഏതായാലും ആരാധിക്കപ്പെടുന്ന വസ്‌തുവിനെ, അല്ലങ്കില്‍ വ്യക്തിയെ കുറിച്ച്‌ നമുക്കുള്ള അറിവില്ലായ്‌മയാണ്‌ നമ്മുടെ ആരാധനക്ക്‌ കാരണം . മമ്മൂട്ടിയും നമ്മെപോലെ മൂത്രമൊഴിക്കുകയും കക്കൂസില്‍ പോവുകയും ഒക്കെ ചെയ്യുന്ന സാധാരണ മനുഷ്യനാണ്‌. നടനെന്ന നിലയില്‍ മഹാനായ കലാകാരനും. ആ കലാകാരനെ ആരാധിക്കുകയല്ലവേണ്ടത്‌ മറിച്ച്‌ സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമാണ്‌ വേണ്ടത്‌. എങ്കിലെ അവര്‍ വിവരക്കേട്‌ പറഞ്ഞാല്‍ വിരക്കേടാണെന്ന്‌ നമുക്ക്‌ ബോധ്യം വരൂ.

വോട്ടവകാശം പരമോന്നത ബഹുമതിയാണെന്ന അദ്ദേഹത്തിന്റെ വിവരക്കേട്‌ വിശപ്പെന്താണെന്ന്‌ അറിയാത്തതുകൊണ്ട്‌ ഉണ്ടായതാണ്‌. വിശപ്പെന്നാല്‍ ഒരുനേരമൊ, ഒരു ദിവസമൊ ആഹാരം കഴിക്കാത്തതുകൊണ്ട്‌ ഉണ്ടാകുന്നതല്ല ദിവസങ്ങളോളം പട്ടിണി കിടന്ന്‌ എച്ചിലിലയില്‍ നിന്ന്‌ കിട്ടുന്നത്‌ വാരികഴിക്കുമ്പോള്‍ അനുഭവിക്കുന്ന രുചിയാണ്‌ വിശപ്പ്‌. ഈ ഇന്ത്യാ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാരുടെ വിശപ്പിനുള്ള പരിഹാരം എന്താണൊ അതായിരിക്കും അവനെ സംബന്ധിച്ചിടത്തോളം പരനോന്നത ബഹുമതി. അതിനുള്ള വഴി നിലവിലെ വോട്ടിംഗ്‌ സമ്പ്രദായമാണെന്ന്‌ പറയുന്നവര്‍ പണത്തിന്‌ മുകളില്‍ ഉറങ്ങുന്നവരാണ്‌.

ഏതായാലും ഒന്നുറപ്പാണ്‌...
പിടിച്ചുപറിയുടെ, കൊലപാതകങ്ങളുടെ, മോഷണങ്ങളുടെ, തീവയ്‌പ്പുകളുടെ, കൊള്ളയുടെ, ഇതിനപ്പുറം അരാജകത്വത്തിന്റെ നാളുകള്‍ അതി വിദൂരമല്ല.
അതിന്‌ കാരണം ജനായത്തം പ്രസംഗിക്കുകയും ഉള്ളവനെന്നും വാരിക്കൂട്ടുകയും ചെയ്യുന്ന ഇത്യന്‍ സമ്പ്രദായം തന്നെയാണ്‌. ഈ തന്ത്രത്തിന്റെ രഹസ്യം ജനം തിരിച്ചറിയുകതന്നെ ചെയ്യും. ഇന്നല്ലങ്കില്‍ നാളെ. (ഹാവൂ...ഒരു ചൊറിച്ചിലങ്ങ്‌ തീര്‍ന്നു)
മമ്മൂട്ടിയുടെ പോസ്‌റ്റ്‌ ഇവിടെ വായിക്കാം

Oct 6, 2008

വിഷ മരുന്നുകള്‍

എന്റെ ചുറ്റുപാടുകളിള്‍ നിന്നുള്ള സംശയം മാത്രമാണ്‌ ഈ കുറിപ്പിന്‌ ആധാരം.
ഒരു പക്ഷെ ഇനി എഴുതാന്‍ പോകുന്ന വിഷയത്തില്‍ എന്റെ അറിവ്‌ പൂജ്യ സമാനമാണ്‌. എങ്കിലും എന്റെ തോന്നല്‍ പറയാതിരിക്കാന്‍ വയ്യ.

പ്രമേഹം, ഷുഗര്‍, തുടങ്ങി പല രോഗങ്ങള്‍ക്കും നിരന്തരം ഗുളികകള്‍ കഴിക്കേണ്ടി വരുന്ന രോഗികകളുടെ എണ്ണം നമ്മുടെ ഇടയില്‍ അനുദിനം വര്‍ദ്ധിച്ചുവരുകയാണ്‌.എന്നാല്‍ എന്റെ അറിവില്‍ ഈ മരുന്നുകള്‍ കഴിച്ച ഒരാളുടെ പോലും അസുഖം മാറിയതായിട്ട്‌ അറിയുന്നില്ല. കൂടാതെ ദിവസങ്ങള്‍ കഴിയുന്നതിന്നുസരിച്ച്‌ രോഗി കഴിക്കേണ്ടി വരുന്ന ഗുളികകളുടെ എണ്ണം കൂടി വരുകയും ചെയ്യുന്നു.

ആദ്യം മേല്‍പറഞ്ഞ ഏതെങ്കിലും ഒരു രോഗത്തിന്‌ മരുന്ന്‌ കഴിച്ചുതുടങ്ങുന്ന രോഗി അവസാന നാളുകളില്‍ പല രോഗങ്ങള്‍ക്കായി ഒരു സമയം ഒരു പിടി ഗുളിക കഴിക്കുന്ന അവസ്ഥയിലണ്‌ ഇന്ന്‌ കാര്യങ്ങള്‍.

ഒടിവും ചതവും മുറിവും ഒഴിച്ച്‌ മറ്റൊരു രോഗത്തിനും താല്‌ക്കാലിക ശമനമല്ലാതെ പൂര്‍ണ്ണമായ ശമനം ഒരു വൈദ്യ ശാസ്‌ത്രവും അവകാശപ്പെടുന്നില്ല എന്നാണ്‌ എന്റെ പരിമിതമായ അറിവ്‌.അഥവാ അങ്ങനെ അവകാശപ്പെടുന്നെങ്കില്‍ അത്‌ ശുദ്ധ തട്ടിപ്പാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഇവിടെ ആയിരകണക്കിന്‌ വരുന്ന മരുന്നു നിര്‍മ്മാതാക്കളും മരുന്നുകടക്കാരും ലക്ഷങ്ങള്‍ മുടക്കി ഡോക്ടറാവുന്നവരും ഗവണ്‍മെന്റും ഒക്കെ ചേര്‍ന്ന്‌ മനുഷ്യനെ പിഴിയാന്‍ അവന്‌ രോഗത്തോടുള്ള അവന്റെ ഭീതിയെ ചൂഷണം ചെയ്യുകയാണ്‌.

അതിന്‌ വേണ്ടി മരുന്നു കമ്പനികള്‍ ഒരു രോഗത്തിനുള്ള മരുന്നിലൂടെ മറ്റൊരു രോഗത്തിനുള്ള വിഷം കൂടി നമുക്ക്‌ നല്‍കുന്നുണ്ടൊ?

അതോ നസ്സുടെ രോഗാതുരമായ മനസ്സ്‌ മറ്റുള്ളവരില്‍ നിന്ന്‌ രക്ഷ നേടാന്‍ ഗുളികകളിലൂടെ ശരീരത്തിന്‌ പ്രതിവിധി നിശ്ചയിക്കുന്നതോ?എന്റെ അറിവിലേക്കെങ്കിലും ഈ വിഷയത്തില്‍ അറിവുളളവര്‍ പ്രതികരിക്കണമെന്ന താല്‌പര്യത്തോടെ.....

Sep 15, 2008

നമ്മുടെ സാഹിത്യവും സംസ്‌കാരവും

ഇതെഴുതുന്ന ആള്‍ വായനയിലൂടെ വളര്‍ന്ന്‌ വന്ന, മാറ്റപ്പെട്ട ഒരാളാണ്‌.
ആ തിരിച്ചറിവില്‍ നിന്നകൊണ്ട്‌ ചില ആകുലതകള്‍.

ബ്ലോഗെഴുത്തായാലും പുറത്തെഴുത്തായാലും നൂറ്‌ കണക്കിന്‌ സാഹിത്യം ഓരോ ദിവസവും പുറത്ത്‌ വരുന്ന ഈ നാളുകളില്‍, നമ്മുടെ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍ ബോംബ്‌ സ്‌പോടനങ്ങള്‍ കൊണ്ട്‌ നൂറ്‌ കണക്കിന്‌ സാധാരണക്കാരായിട്ടുള്ള മനുഷ്യര്‍ കരിഞ്ഞ്‌ വീഴുന്ന കാഴ്‌ചകള്‍, വാര്‍ത്തകള്‍ കണ്ടും കേട്ടുമാണ്‌ നമ്മുടെ പ്രഭാതങ്ങള്‍ ഉണരുന്നത്‌.

ഇത്തരം വിഷയങ്ങളില്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക നായകന്‍മാര്‍ എന്ത്‌ പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌? എന്നാല്‍ മറുപക്ഷം ബോംബ്‌ സ്‌പോടനങ്ങള്‍ കൊണ്ടും ആണവക്കരാര്‍ തുടങ്ങിയ അമേരക്കകാരന്റ ആസനം താങ്ങല്‍ പണികള്‍കൊണ്ടും മനുഷ്യ ചരിത്രത്തേയും മനുഷ്യ ജീവിതത്തേയും പിന്നിലേക്കും, ഇരുളിലേക്കും നയിക്കുന്ന ലൈവ്‌ ഷോകളാല്‍ കര്‍മ്മനിരതമാണ്‌.

ഞാന്‍ പലപ്പോഴും ചര്‍ച്ചചെയ്‌തിട്ടുള്ളതു പോലെ നമ്മുടെ സുഖ സൗകര്യങ്ങളില്‍ മൂടിപുതച്ച്‌ ഉറങ്ങുന്നതിനൊപ്പം ബ്ലോഗെഴുത്തും പുറത്തെഴുത്തും സ്വയം ചൊറിച്ചില്‍ മാറാന്‍ മാത്രം ഉപയോഗിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പ്രയോജനം, നെഞ്ചത്ത്‌ കൈയ്യ്‌ വെച്ച്‌ ഒരാള്‍ക്കും അവകാശപ്പെടാനാകില്ല.

വിരുദ്ധ അഭിപ്രാങ്ങളുണ്ടാകാം. അത്തരം അഭിപ്രായങ്ങളുടെ പൊള്ളത്തരം ഇവിടുത്തെ സാധാരണക്കാരന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ട്‌ തന്നെ ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ , കൊള്ളാം നല്ലത്‌ മനോപരം തുടങ്ങിയ മനോഹരപദങ്ങളില്‍ ഒതുങ്ങും.

അപ്പോഴും വികസനം വരുന്നത്‌ പാവപ്പെട്ടവന്റെ സ്ഥലത്ത്‌, കുടിയൊഴിക്കപ്പെടുന്നത്‌ പാവപ്പെട്ടവന്‍.അവിടെ സാഹിത്യവും സംസ്‌കാരവും ആത്മനിര്‍വൃതിക്ക്‌ നടത്തുന്ന സ്വയം ഭോഗം മാത്രം

അതില്‍ നിന്ന്‌ ഞാനും മാറ്റപ്പെടുന്നില്ല.

Aug 27, 2008

പോലീസ്‌ , നിയമം - കാര്‍ക്കിച്ച്‌ തുപ്പാന്‍ തോന്നും

മദ്യപിച്ച്‌ വണ്ടി ഓടിക്കാം. ഹെല്‍മറ്റ്‌ ഇട്ടിരിക്കണം.
ഹെല്‍മറ്റ്‌ ധരിച്ചാല്‍ മാലമോഷ്ടിക്കാം. പിടിച്ച്‌പറിക്കാം..ഒരു കാരണവശാലും ഹെല്‍മറ്റ്‌ ധരിക്കാതിരിക്കരുത്‌.

കാറില്‍ സഞ്ചരിക്കുന്നവന്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കണം. ഓട്ടോക്കാരന്‌ ഇത്‌ ബാധകമല്ല.

ഹെല്‍മറ്റിന്‌ പകരം മതചിഹ്ന തൊപ്പി ദരിച്ചിട്ടുണ്ടങ്കില്‍ നമ്മടെ പോലീസിന്‌ നാണം വരും.


ഇനി നമ്മടെ പോലിസിനൊ?
റോഡില്‌ നിന്ന്‌ പുകവലിക്കാം, ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാം,ആരേയും പിടിച്ച്‌ നിര്‍ത്തി കൈക്കുലി മേടിക്കാം.

നിയമത്തിനും ഭരണകൂടത്തിനും ആരേയും എന്തും ചെയ്യാം ......
ഇതെവിടുത്തെ നെയമം....